വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ഉണ്ടാവുക . പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും . തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
വിഷയത്തിൽ സർക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സർക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരും അപലപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.