മഹാപ്രളയത്തിൻ്റെ പേരിലും മണൽകൊള്ള; കടത്തിയത് കോടിക്കണക്കിനു രൂപയുടെ മണൽ

കഴിഞ്ഞ പ്രളയകാലത്തിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാനുള്ള കരാറിൻ്റെ മറവിൽ പുഴകളിൽ നിന്നും കടത്തുന്നത് കോടിക്കണക്കിനു രൂപയുടെ മണൽ. പത്തനംതിട്ട അതിർത്തികളിലൂടെ ഒഴുകുന്ന പുഴകളാണ് വരട്ടാറും, ആദിപമ്പയും. 2018 ലെ മഹാപ്രളയത്തിൽ ഇരുപുഴകളിലും എക്കലും ചെളിയും അടിഞ്ഞു കൂടിയിരുന്നു. ചെളി നീക്കി നദികളെ പഴയ സ്ഥിതിയിലേക്ക് മാറ്റാൻ ജലസേചന വകുപ്പ് കഴിഞ്ഞ സ്പെറ്റംബറിൽ കരാർ നൽകിയിരുന്നു. കരാർ ഏറ്റെടുത്തത് ആലപ്പുഴ സ്വദേശിയായ പ്രവീൺകുമാറും. ജനുവരിയിൽ ജോലിയും തുടങ്ങി. പുഴയിൽ മോട്ടോർ സ്ഥാപിച്ച് വാൻ തോതിൽ മണൽ ഊറ്റുകയായിരുന്നു. രണ്ടു കടവുകളിൽ നിന്നായി നൂറുകണക്കിന് ലോഡ് മണലാണ് ദിവസവും ലോറികളിൽ കയറ്റി പോവുന്നത്. ചെളി നീക്കുന്നതിന് പകരം മണൽ കൊള്ളയാണ് നടത്തുന്നതെന്നും ഇതവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് കരാറുകാരന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് നൽകി.
ചെളി നീക്കുന്നത്തിനു പകരം കരാറുകാരൻ മണൽ കൊള്ള നടത്തുന്നത് സർക്കാർ തന്നെ സമ്മതിക്കുന്ന രേഖയും പുറത്തുവന്നു. നാല് മാസം കൊണ്ട് 6,42,273 ക്യൂബിക് മീറ്റർ ചളി നീക്കാനായിരുന്നു കരാർ. ജോലി തുടങ്ങി 5 മാസം കഴിഞ്ഞിട്ടും ആവശ്യപ്പെട്ടതിൻ്റെ ഒരു ശതമാനം പോലും ചളി നീക്കിയിട്ടില്ല . പകരം മണൽ മാത്രം വേർതിരിച്ച് കടത്തുന്നു . ഇത് അവസാനിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.