ദില്ലി: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് രാഹുല്‍ സാഹുവിനെ രക്ഷിക്കാന്‍ സാധിച്ചത് . ഇന്നലെ അർധരാത്രിയോടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് വീടിനു പിന്നിലെ പറമ്പിൽ കളിക്കുന്നതിനിടെ അറുപതടി താഴ്ചയുള്ള കിണറ്റില്‍ കുട്ടി വീണത്. . 110 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞത്.
കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈന്യവുമടക്കം അഞ്ഞൂറോളം പേർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിമോട്ടിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ എത്തിച്ച് വരെ രക്ഷാപ്രവര്‍ത്തനം നടത്തി . കുട്ടിയുടെ ശ്വാസം ഉറപ്പാക്കാൻ പൈപ്പിലൂടെ ഓക്സിജൻ എത്തിക്കുകയും , പഴങ്ങളും ജ്യൂസും ഇടവേളകളിൽ നൽകുകയും ചെയ്തിരുന്നു..