കൊല്ലം: അഞ്ചൽ തടിക്കാട് നിന്ന് കാണാതായ രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തി. 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പരിശോധനയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. അൻസാരി ഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് അഫ്രാൻ. അമ്മ വീട്ടിൽ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛൻ വീട്ടിൽ കുട്ടിയുണ്ടെന്ന് അമ്മയുടെ മാതാപിതാക്കളും കരുതി. എന്നാൽ ഇരുവരുടെയും പക്കൽ കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി മുഴുവൻ തിരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തിരച്ചിൽ നിർത്തേണ്ടി വന്നു, തുടർന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടത്തിയത് .വിജനമായ സ്ഥലത്ത് എങ്ങനെ കുട്ടിയെത്തിയെന്ന കാര്യം പരിശോധിക്കുകയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു