വഴയിലയില്‍ ഇരട്ടക്കൊലപാതക കേസ് പ്രതിയെ കൊലപ്പെടുത്താൻ കാരണം മുന്‍വൈരാഗ്യം

തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലപാതക കേസ് പ്രതി വിഷ്ണു എന്ന മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ച്. മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. കേസില്‍ പിടിയിലായ ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവര്‍ക്ക് വിഷ്ണുവിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ലോഡ്ജില്‍വച്ചാണ് വിഷ്ണുവിനെ ആക്രമിച്ചത്. വെട്ടേറ്റ് മരിച്ചുവെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവങ്കിലും മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഹരികുമാറിനും ചുറ്റികകൊണ്ട് അടിയേറ്റു. ആറുമാസം മുന്‍പ് നടന്ന തര്‍ക്കത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. 2011-ല്‍ വഴയിലയില്‍ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് വിഷ്ണുരൂപ് എന്ന മണിച്ചന്‍. വഴയില ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ ഹരികുമാറാണ് 31 മുതല്‍ മുറി വാടകയ്ക്ക് എടുത്തിരുന്നത്. പ്രതികള്‍ പലപ്പോഴായി അവിടെയെത്തി മദ്യപിച്ചിരുന്നു. മണിച്ചനെയും ഹരിയെയും ചുറ്റികയ്ക്ക് അടിച്ചശേഷം പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.