കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പ് നല്‍കി പതിനാല് കാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് വാട്‌സാപ്പ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവ് പിടിയിൽ. പരിയാരം സ്വദേശി ഇട്ടമ്മൽ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍ നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ ബന്ധുക്കൾക്ക് ലഭിച്ചത്.ഇതോടെയാണ് പരാതിയുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന്‍ ഇവരുമായി വളരെയടുത്ത് ബന്ധപ്പെടുന്നയാളായതിനാല്‍ സംശയിച്ചതേയില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു സച്ചിന്‍ ഭീഷണിമുഴക്കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ ദിവസം പരിശ്രമം നടത്തിയാണ് ഒടുവില്‍ സച്ചിനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സി ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ രൂപ മധുസൂതനന്‍, അഡീഷണല്‍ എസ്.ഐ പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.