ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കുന്നു

ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കുന്നു. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് നടപടി. കടകളിൽ ഷവർമ ഉണ്ടാക്കുന്നതിനു മാനദണ്ഡം നിർദേശിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്, കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവരും ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പരിശീലനം നൽകുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശീലനത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ കടയുടമകൾക്കു നൽകും. പരിശീലനം നേടി സർട്ടിഫിക്കറ്റ് ലഭിക്കാത്ത ജീവനക്കാരുള്ള കടകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഷവർമ കടകളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് കൂടുതലും പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പാചകക്കാരന്റെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും പരിശീലനം നൽകുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.