താൻ ബിസിനസ് ടൂറിലാണെന്നും മെയ് 19-ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് വിജയ് ബാബു സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി. ഇപ്പോൾ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്. അതേസമയം നടന് സാവകാശം നൽകാനാവില്ലെന്ന് പോലീസ് പറഞ്ഞു. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് വിജയ് ബാബുവിന് നൽകിയ മറുപടിയിൽ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 24-നാണ് ബലാത്സംഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല.