ദേശീയ പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് കേരള പണിമുടക്കാണെന്ന് വി മുരളീധരൻ

കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാർ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പ്രതിപക്ഷ നേതാവും സംഘവും ജനദ്രോഹ സമരത്തിൽ പങ്കെടുത്ത് സർക്കാരിന് ജയ് വിളിക്കുകയാണെന്നും വി മുരളീധരൻ ആരോപിച്ചു. ദേശീയ പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് കേരള പണിമുടക്ക് മാത്രമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു സ്ഥിതിവിശേഷം നിലവിലില്ല. പണിമുടക്കിന് ജനപിന്തുണയില്ല. സിപിഐഎം ഗുണ്ടകളെ ഭയന്ന് ജനം വീടുകളിൽ തുടരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നയം ഭരണഘടനാ ലംഘനമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകൾ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ ജനദ്രോഹപരമാണ്. എന്നാൽ പൊലീസ് മഞ്ഞ കുറ്റികൾക്ക് കാവൽ നിൽക്കുകയാണെന്നും, കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.