രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

രാജ്യസഭ സീറ്റില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍ നിന്ന് താഴെ മണ്ണിലിറങ്ങി  അടി വാങ്ങുന്നവരോടൊപ്പം ചേര്‍ന്ന് അടി വാങ്ങി, കുടിയൊഴിപ്പിക്കുന്നവരുടെ ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് രാജ്യസഭ പോയിട്ട് പഞ്ചായത്തില്‍ പോലും പരിഗണിക്കില്ലെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. മണ്ണിലിറങ്ങി പണിയെടുക്കുന്നവരെ കാണാന്‍ ഒരു എഐസിസിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയില്‍ എത്താന്‍ കാരണം. ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കന്‍മാരെ ദില്ലയില്‍ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയസഭ തിരഞ്ഞെടുപ്പില്‍ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ദില്ലിയില്‍ പോകാന്‍ പറഞ്ഞു. ഞാന്‍ ദില്ലിയില്‍ പോയില്ല. എനിക്ക് സീറ്റ് കിട്ടിയില്ല. ദില്ലിയില്‍ പോയ സഹപ്രവര്‍ത്തകന് സീറ്റ് കിട്ടി.

മന്ത്രിമാരാകാന്‍ വലിയ സുപ്രീം കോടതി വക്കീലന്‍മാരും ഉന്നത ജോലിയില്‍ നിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവര്‍ക്ക് ജോലി ചെയ്തതിന്റെ കോടികളുടെ ആസ്തി ഉണ്ടാകും. പത്ത് പേരുടെ പിന്‍തുണ ഇല്ലാത്തവരാണ് ഭൂരിഭാഗവും. പാര്‍ട്ടിയുടെ പ്രതിസന്ധി കാലത്ത് അവരൊയൊന്നും
എവിടെയും കാണില്ല. പ്രവര്‍ത്തനത്തിലും നിലപാട് എന്ത് എന്ന് കാണിക്കണം. അത്തരം നിലപാട് എടുക്കുമ്പോള്‍ ചിലപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യക്ക് ഇരയാകേണ്ടി വരാം, അപമാനിക്കപ്പെടാം, ഒറ്റെപ്പെടുത്താം, കൂടെയുള്ളവര്‍ തള്ളി പറയാം, സൈബര്‍ ബുളളിംഗിന് വിധേയമാകേണ്ടി വരാം. പക്ഷേ നിലപാടില്‍ ഉറച്ച് നിന്നാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും
പ്രസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും മാക്കുറ്റി കുറിച്ചു.