നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; അഞ്ജലി റിമ ദേവിന് വീണ്ടും നോട്ടീസ്

നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുന്നത്. നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ പതിക്കും. അഞ്ജലിയെ കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത സാഹചര്യത്തിൽ ആണ് നോട്ടീസ് വീട്ടിൽ പതിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുമെന്ന് അഞ്ജലി അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അഞ്ജലിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകുമെന്ന് അഞ്ജലി ഇത് വരെ അറിയിച്ചിട്ടില്ല. അന്വേഷണസംഘത്തിന്‍റെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടുമില്ല. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കഴിഞ്ഞ തവണയും അന്വേഷണ സംഘം നോട്ടീസ് നൽകിയത്. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിങ്ങാണെന്നാണ് പ്രതികളുടെ വാദം. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് കൂട്ട് നിന്നെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.