കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി

ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്പ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നൽകും. കൂടാതെ കാരവാൻ പാർക്കുകൾക്ക് അഞ്ച് കോടിയും അനുവദിക്കും.

15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി അനുവദിക്കും പഴശ്ശി ഡാം പദ്ധതിക്ക് 10 കോടിയും നൽകും. 2000 വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കാൻ 16 കോടി അനുവദിക്കും. പി കൃഷ്ണപിള്ള,ചെറുശ്ശേരി, എം എസ് വിശ്വനാഥൻ, എന്നിവരുടെ പേരിൽ സംസ്കാര കേന്ദ്രങ്ങൾ സ്ഥാപിക്കും. പണ്ഡിറ്റ് കറുപ്പൻ സ്‌മൃതി മണ്ഡപത്തിന് 30 ലക്ഷവും ചവറ അച്ചൻ സ്മാരകത്തിന് ഒരു കോടിയും അനുവദിച്ചു. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദത്തിന് രണ്ട് കോടിയും വകയിരുത്തും.

മൺറോതുരുത്തിന് രണ്ട് കോടി. അഴീക്കൽ ബേപ്പൂർ, കൊല്ലം പൊന്നാനി തുറമുഖങ്ങൾക്ക് 41.5 കോടി യും വിഴിഞ്ഞം, തങ്കശേരി തുറമുഖങ്ങൾക്ക് 10 കോടിയും അനുവദിച്ചു. ആലപ്പുഴ തുറമുഖം 2.5 കോടിയും ബേപ്പൂർ തുറമുഖം ആഴംകൂട്ടാൻ 15 കോടിയും അനുവദിച്ചു. കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടിയും നൽകും. കൊച്ചിയിലെ യാത്രാ സൗകര്യ വികസനത്തിന് 10 കോടിയും അനുവദിക്കും.