കെ.പി.സി.സി പുന:സംഘടനയിൽ എംപിമാർക്ക് പരാതികളുണ്ടെന്നും ആ പരാതികൾ പരിഹരിച്ച് പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആവശ്യപ്പെട്ടത്. പുന:സംഘടന നിർത്തി വെക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നിർദേശം കിട്ടിയത്. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പകരം ആളെക്കുറിച്ചുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം സാധാരണമാണ്. കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിന് കത്തയച്ചത് അറിയില്ല. കെ.സുധാകരനുമായി എല്ലാ ദിവസവും ചർച്ച നടത്താറുണ്ട്. പുന:സംഘടനയിൽ ഒഴിവാകുന്നവർക്ക് അർഹിച്ച പരിഗണന നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. പുന:സംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ രൂക്ഷമായ കലാപമാണ് നടക്കുന്നത്. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ച് ഹൈക്കമാൻഡ് പുന:സംഘടന നിർത്തിവെപ്പിച്ചിരുന്നു. ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തനായ കെ.സുധാകരൻ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാൻ ആവശ്യപ്പെട്ടു.