പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; കൊലപാതകം ആസൂത്രിതമെന്ന് സാബു എം.ജേക്കബ്

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

വളരെ വിദഗ്ധമായ രീതിയിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്. പുറമെ ബാഹ്യമായി ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി വലിയ പരിക്കാണുണ്ടായിരുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ കുരുട്ടു ബുദ്ധിയില്‍ ചെയ്ത കൊലപാതകമാണിത്. ആക്രമിച്ചതിന് ശേഷം ആശുപത്രിയില്‍ പോയാല്‍ ദീപുവിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും ദീപു വീട്ടില്‍ കയറിയിരുന്നു. ഞായറാഴ്ച രാവിലെയും വീട്ടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കാവലായിരുന്നു. ഞായറാഴ്ച ബക്കറ്റ് പിരിവിന് പോയപ്പോള്‍ ദീപുവിന് കുഴപ്പമില്ലായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ബക്കറ്റ് പിരിവിനല്ല, ദീപുവിനെ ഭീഷണിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ പോയതെന്നും സാബു എം.ജേക്കബ് ആരോപിക്കുന്നു.