മുത്തലാഖ് നിരോധന നിയമം; സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധന നിയമത്തില്‍ രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും, സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്നും യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള മുസ്ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം എനിക്ക് ലഭിക്കുന്നുണ്ട്. കാരണം അവരെ സംരക്ഷിക്കാന്‍ ഞാന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. തന്റെ സഹോദരിമാര്‍ പെട്ടെന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അവരുടെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവര്‍ എവിടെ പോകും?. വിവാഹമോചനത്തിന് ശേഷം സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെ, സഹോദരന്റെ അടുത്തേക്ക് അയക്കുന്നത് ഒന്ന് ചിന്തിക്കൂ. പക്ഷെ ഇവിടുത്തെ പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ക്കുകയാണ്. മുത്തലാഖ് എന്ന സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്ലിം സഹോദരിമാരെ നാം മോചിപ്പിച്ചു. മുസ്ലിം സഹോദരിമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇവിടുത്തെ മറ്റ് പാര്‍ട്ടിക്കാര്‍ അസ്വസ്ഥരായി. മുസ്ലിം പെണ്‍മക്കളെ പുരോഗതിയില്‍ നിന്ന് തടയാന്‍ അവര്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമാണ്,’ മോദി വ്യക്തമാക്കി.