കെ എം ഷാജി വീണ്ടും ഇ ഡിക്ക് മുന്നില്‍

പ്ലസ്ടു കോഴക്കേസില്‍ അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഷാജിയെ വീണ്ടും വിളിച്ചു വരുത്തിയതെന്ന് ഇ ഡി അറിയിച്ചു. നോട്ടീസ് നല്‍കിയാണ് വിളിച്ചു വരുത്തിയത്. അഴീക്കോട് സ്‌കുളില്‍ 2014ലെ പ്ലസ് ടു ബാച്ചിനു വേണ്ടി 25 ലക്ഷം വാങ്ങിയെന്നാണ് ആരോപണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍.

പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായാതാണ്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം തെളിഞ്ഞിരുന്നുന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എംഎല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് കെ എം ഷാജിയുടെ നിലപാട്.