ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹർജി നൽകിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദ​ഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ​ഗവർണർ അം​ഗീകാരം നൽകിയിരുന്നു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്തെത്തി. ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത വിഷയത്തിൽ കാനം രാജേന്ദ്രൻ എതിർപ്പ് തുടരുമ്പോൾ ഇനി എന്ത് എന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. പ്രധാന വിഷയങ്ങളിൽ എല്ലാം സിപിഎം തീരുമാനങ്ങൾക്ക് വിധേയമായി നിന്ന സിപിഐ ഒടുവിൽ ലോകായുക്തക്കെതിരെ ഉയർത്തുന്ന എതിർപ്പുകൾ പാർട്ടി സമ്മേളനം മുന്നിൽ കണ്ടാണെന്ന ചർച്ചകളും സിപിഐയിൽ തന്നെ ഉയർന്നിട്ടുണ്ട്.