കേരളത്തിലെ 53 സ്കൂളുകള്‍ ഇന്ന് മുതല്‍ മികവിന്‍റെ കേന്ദ്രങ്ങളാകുന്നു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ 53 സ്കൂളുകള്‍ ഇന്ന് മുതല്‍ മികവിന്‍റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്‍റെ ഭാഗമായി 90 കോടി ചെലവിട്ടാണ് സ്കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കയിത്. കിഫ്ബി ഫണ്ടില്‍ നിന്നും 52 കോടി ചെലവഴിച്ചു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ വിഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മറ്റ് സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.53 സ്‌കൂളുകൾ അടിസ്ഥാനസൗകര്യ-ഭൗതിക വികസനവും പൂർത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്, വാപ്‌കോസ്, ഇൻകെൽ, കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ. കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നിർവഹിക്കപ്പെടും.