ഇന്ത്യൻ സേന രക്ഷിച്ചതിന് പിന്നാലെ തന്നെയും ആർമിയിൽ എടുക്കണമെന്നാണ് ബാബു പറഞ്ഞതെന്ന് കേണൽ ഹേമന്ദ് രാജ്

മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിച്ച ഇന്ത്യൻ സേന രക്ഷിച്ചതിന് പിന്നാലെ തന്നെയും ആർമിയിൽ എടുക്കണമെന്നാണ് ബാബു പറഞ്ഞതെന്ന് കേണൽ ഹേമന്ദ് രാജ് പറഞ്ഞു. സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയായിരുന്നു ഹേമന്ദ് രാജിന്റെ വെളിപ്പെടുത്തൽ. ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളിൽ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലെഫ്.കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവർത്തനം നടത്തിയത്. ‘എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യൻ ആർമി കീ ജയ് എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് തന്നെ കിട്ടുന്ന ഒരു ഊർജമാണ് ഏറ്റവും പ്രധാനം. എല്ലാവർക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനമെന്നും ഹേമന്ദ് രാജ് പറഞ്ഞു. കുത്തനെയുള്ള മലയടിവാരത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ ബംഗളൂരു, മദ്രാസ് റെജിമെന്റുകളിൽ നിന്നായി സൈന്യത്തിന്റെ രണ്ട് സംഘങ്ങളാണെത്തിയിരുന്നത്. രാത്രി പത്തരയോടെയാണ് മദ്രാസ് റെജിമെന്റിലെ ലഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സൈനികരെത്തിയത്. ഇവർക്കുപിന്നാലെ ബംഗളൂരുവിൽനിന്ന് ആർമി ട്രെയിനിങ് ഓഫീസർ കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിൽ 19 അംഗ സൈനികരും ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടാമത്തെ സംഘവും രാത്രിയോടെത്തന്നെ ഇവർക്കൊപ്പം ചേർന്നു. തുടർന്നാണ് സംയുക്ത രക്ഷാപ്രവർത്തനം തുടങ്ങിയത്.