അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതി പ്രബലനാണ്. തെളിവ് നശിപ്പിക്കാൻ പ്രതിക്ക് സമയം ലഭിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. “എനിക്ക് പ്രത്യേകിച്ച് ദുഖവുമില്ല, സന്തോഷവുമില്ല. എന്‍റെ മൊഴികളും തെളിവുകളും അന്വേഷണ സംഘം കൃത്യമായി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയിൽ എന്‍റെ മുന്നോട്ടുള്ള യാത്ര. ഒരു മുന്‍കൂര്‍ ജാമ്യത്തില്‍ ഇത്രത്തോളം നടപടിക്രമങ്ങള്‍ നമ്മുടെ കാലത്ത് ആദ്യമായിട്ടിരിക്കുമെന്ന് ഒരുപാട് നിയമ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്ത് എടുക്കാനും സമയം കിട്ടി. പ്രതി സാധാരണക്കാരനല്ല പ്രബലനാണെന്ന് കേരളത്തിലുള്ള എല്ലാവര്‍ക്കും മനസ്സിലായി. ഫോണ്‍ നല്‍കുന്ന കാര്യത്തില്‍ പ്രതി കോടതിയോട് അങ്ങോട്ട് നിബന്ധന വെയ്ക്കുകയായിരുന്നു. എനിക്കെതിരായ പീഡന പരാതി ദിലീപും സഹായികളും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.