പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

പ്രതിരോധ മേഖലയില്‍ 60 ശതമാനം ഇന്ത്യന്‍ നിര്‍മിത പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മേഖലയില്‍ തുടര്‍ന്നുള്ള കാലയളവില്‍ ഇറക്കുമതി തീരുവ കുറയ്ക്കും. ആത്മനിര്‍ഭര്‍ ഭാരത് പ്രതിരോധ മേഖലയില്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം കൊണ്ടുവരും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സ്റ്റോക്ക് ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപ്രി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സൈനിക ചിലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ചൊല്ലി ഹിമാലയന്‍ മേഖലയില്‍ ചൈനയുമായി നടക്കുന്ന തര്‍ക്കങ്ങളും കശ്മീര്‍ പാക് വിഷയവും വടക്കുകിഴക്കന്‍ അതിര്‍ത്തികളിലെ പ്രതിസന്ധികളുമെല്ലാം സൈനിക മേഖലയിലെ ചിലവിനെയും ബാധിച്ചിട്ടുണ്ട്.