രാജ്യത്ത് ഡിജിറ്റൽ കറൻസി

രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നികുതിയും ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റുപീ കൊണ്ടുവരുമെന്നാണ് നിർമല അറിയിച്ചത്. കറന്‍സി ഈ വര്‍ഷം തന്നെ നിലവില്‍ വരും.

അതിനിടെ, ക്രിപ്‌റ്റോ ആസ്തികൾക്ക് 30 ശതമാനം നികുതിയും കേന്ദ്രസർക്കാർ കൊണ്ടുവന്നു. ഡിജിറ്റൽ കറൻസിക്ക് തത്വത്തിൽ നിയമസാധുത നൽകുന്ന നടപടി കൂടിയാണ് കേന്ദ്രസർക്കാറിന്റേത്. ഒരു ശതമാനം ടിഡിഎസുമുണ്ട്. ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോകറൻസികൾ. അവ കാണാനോ സ്പർശിക്കാനോ കഴിയില്ലെങ്കിലും മൂല്യമുണ്ട്. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാനാകും. നിക്ഷേപകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഡൗൺലോഡു ചെയ്യാനാകും. തുടർന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകൾ വാങ്ങാം. എക്സ്ചേഞ്ച് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏതു ക്രിപ്റ്റോ കറൻസിയും രൂപയടക്കമുള്ള മറ്റു ഫിസിക്കൽ കറൻസികളിലേക്ക് മാറ്റാൻ കഴിയും.