കേന്ദ്ര സർക്കാരിന്റെ ബജറ്റ് നിരാശാജനകമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര ബജറ്റിൽ കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പോലും വേണ്ടത്ര തുക സർക്കാർ അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അതേ തുകയാണ് ഈ വർഷവും സർക്കാർ വകയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കാർഷിക മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുകയാണ് അനുവദിച്ചത്. 39,000 കോടി രൂപ വാക്‌സിന് വേണ്ടി കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ 5000 കോടി രൂപ മാത്രമാണ് സർക്കാർ വകയിരുത്തിയത്. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ടു രൂപ വെച്ച് ഇന്ധനവില കൂട്ടാനുള്ള നീക്കമാണ് ബജറ്റിലുള്ളത്. കോവിഡ് കാലത്ത് മുന്നോട്ട് പോകാനുള്ള കാഴ്ചപ്പാട് ബജറ്റിൽ ഇല്ല. ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.