ബോംബ് നിർമാണത്തിനിടെ പരിക്കേറ്റത് ധനരാജ് കൊലക്കേസിലെ പ്രതിയ്ക്ക്

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി പരിക്കേറ്റ് കൊലപാതക്കേസിലെ എട്ടാ പ്രതിയ്ക്ക്. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാനും ശ്രമം നടന്നതായാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണണത്തിനിടെ പൊട്ടിത്തെറിയിൽ ആര്‍എസ്എസ് പ്രവർത്തകന്റെ കൈവിരലുകൾ അറ്റുപോയിരുന്നു.

സിപിഎം നേതാവ് ധൻരാജ് വധക്കേസ് പ്രതി കാങ്കോൽ ആലക്കാട്ട് ബിജുവിനാണ് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റത്. ഈ വീട്ടിൽ ഇത് രണ്ടാംതവണയാണ് ബോംബ് നിർമ്മാണത്തിനിടെ അപകടമുണ്ടാവുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും സ്ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പയ്യന്നൂരിനടുത്ത് കാങ്കോൽ ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി സമീപവാസികൾ കേട്ടത്.

വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബോംബിന്റെ അവശിഷ്ടങ്ങളുൾപെടെ മാറ്റിയിരുന്നു. ബിജുവിനെ രഹസ്യമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടാളികൾ കൊണ്ടുപോവുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്നലെ  ഫൊറൻസിക് സംഘം നടത്തിയ വിശദ പരിശോധനയിലാണ് ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനമാണെന്ന് വ്യക്തമായത്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കേസെടുത്ത പൊലീസ് കോഴിക്കോട് ആശുപത്രിയിൽ എത്തി പ്രതിയിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു.