സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്ത് വ്യത്യാസം? : വി ഡി സതീശന്‍

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ സി പി ഐ എം സൈബര്‍ ഗുണ്ടായിസം നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശബ്ദിക്കുന്നവരെ സി പി ഐ എം ആക്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയാണ്. കെ റെയിലിനെ എതിര്‍ക്കുന്ന കവികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും പാര്‍ട്ടി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസാരിച്ചതിന് ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘപരിവാറും സാംസ്‌കാരിക പ്രവര്‍ത്തകരെ വളഞ്ഞിട്ട് കൊല്ലാക്കൊല ചെയ്യുന്ന കേരളത്തിലെ സി പി ഐ എം പ്രവര്‍ത്തകരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. കവി റഫീക് അഹമ്മദ്, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.