നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ സമയം തേടി സര്‍ക്കാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കാന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണെന്നും ഒരാള്‍ക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാത്തലത്തില്‍ വിസ്താരത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് മുന്‍പ് കോടതി അനുവദിച്ചിരുന്നത്.