മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ്. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാറിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണെന്നും മന്ത്രി പറഞ്ഞു.
എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ചെയ്തികൾ മൂലമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടിയിൽ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്നും ശിവൻകുട്ടി ചോദിച്ചു.