എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ഇനി കേസ് പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴിൽ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു.

ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. ശിവശങ്കറിന്‍റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെ കഴിഞ്ഞ ഒന്നര വർഷമായി ശിവശങ്കർ സസ്പെൻഷനിലാണ്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ.