ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിപോയ വിദേശ വിനോദ സഞ്ചാരിയെ പോലീസ് പരിശോധക സംഘം അപമാനിച്ചു

ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ പോലീസ് പരിശോധക സംഘം അപമാനിച്ചു. കൃത്യമായി നികുതിയടച്ച് അനുവദനീയമായ അളവ് മദ്യവുമായി പോവുകയായിരുന്ന വിദേശ വിനോദ സഞ്ചാരിയെയാണ് പോലീസ് അപമാനിച്ചത്. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. കോവളം ബീച്ച് റോഡിലാണ് സംഭവം. സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റിഗ്ഗ് മുറിയില്‍ പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റിഗ്ഗിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിക്കുകയായിരുന്നു.

ബാഗില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യമാണുണ്ടായിരുന്നത്. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റിഗ്ഗ് കയ്യില്‍ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് അറിയിച്ചപ്പോള്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്. പോലീസ് കര്‍ശന നിലപാട് എടുത്തതോടെ അതില്‍ ഒരു കുപ്പി മദ്യം സ്റ്റിഗ്ഗ് റോഡരികില്‍ ഒഴിച്ചു കളയുകയായിരുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റിഗ്ഗ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.

എന്നാല്‍, വിദേശ പൗരന്റെ കൈവശം ഉണ്ടായിരുന്ന മദ്യം പോലീസ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ന്യായീകരിച്ചു. മുന്‍കാലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ പോലീസ് ചെക്കിങ് പോയിന്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെ ന്യായീകരിച്ചു. കമ്മീഷണർ ഈ സമയം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ കയ്യേറ്റം നാട്ടുകാർ വീഡിയോയിൽ പകർത്തിയിരുന്നു.