അനുപമയും പങ്കാളി അജിത്തും വിവാഹിതരായി

വിവാദമായ ദത്ത് കേസിലെ പരാതിക്കാരി അനുപമയും പങ്കാളി അജിത്തും പട്ടം സബ് രജിസ്ട്രാർ ഓഫീസില്‍ വിവാഹിതരായി. കുഞ്ഞുമൊത്ത് പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനുപമയും അജിത്തും പറഞ്ഞു. അനുപമയും അജിത്തും ഔദ്യോഗികമായി കൈപിടിച്ചു. മകന്‍ എയ്ഡന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു സാക്ഷി. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പട്ടം സബ്റജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. വിവാഹത്തിനു മുമ്പ് ജനിച്ച മകനെ മാതാപിതാക്കള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കുട്ടിക്കടത്ത് നടത്തിയെന്ന അനുപമയുടെ പരാതി വന്‍വിവാദമായിരുന്നു. ആദ്യന്തം നാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ നെഞ്ചുപൊടിയുന്ന വേദനയോടെ ദത്തെടുത്ത ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ കുഞ്ഞിനെ തിരികെ നല്കി. ഒരുവര്‍ഷത്തിനുശേഷം മടക്കിക്കിട്ടിയ നിധി നെ‍ഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അനുപമയും അജിത്തും പുതുവര്‍ഷത്തില്‍ പുതുജീവിതത്തിലേയ്ക്ക് കടക്കുന്നത്.