ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്ന് ബി ജെ പി നേതാക്കളെയാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത് വർഗീയ കലാപമുണ്ടാക്കാനാണ്. പിഎഫ്ഐ പിന്തുടരുന്നത് താലിബാൻ മാതൃകയാണ് അതിന് സഹായിക്കുന്നത് പൊലീസും സി പി ഐ എമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വി.മുരളീധരൻ ആരോപിച്ചു.
കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും വി മുരളീധരൻ പ്രതികരിച്ചു. അതേസമയം ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലായതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.