താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു. ആശാ ശരത്ത് പരാജയപ്പെട്ടു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വൈസ് പ്രസിഡൻറ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ടെടുപ്പിനു കളം ഒരുങ്ങിയെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമില്ല. ട്രഷറർ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി പദത്തിലേക്കു ജയസൂര്യക്കും എതിരില്ല. കടുത്ത മത്സരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണുണ്ടായിരുന്നത്. ഔദ്യോഗിക പാനലിന്റെ ഭാഗമായി ശ്വേത മേനോനും ആശാ ശരത്തും മത്സരിക്കും. മണിയൻ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമർച്ചിരുന്നെങ്കിലും പിൻവലിച്ചു. വനിത പങ്കാളിത്തം പ്രധാനമാണെന്നും അടുത്ത മൂന്നു വർഷം സാഹചര്യം അനുകൂലമാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡൻറ് മോഹൻലാൽ പറഞ്ഞു.