ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി

ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ എത്തിയത് ആറ് ബൈക്കുകളിലായാണ്. 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. പതിനൊന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ എത്തിയത് ആംബുലൻസിലാണെന്ന് പൊലീസ് പറഞ്ഞു. വെള്ളക്കിണറിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തു.