പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് സമ്മേളനത്തിൽ മതമാണ് പ്രശ്‌നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞത്. പത്തു വർഷം ഒരിക്കലും അവർ പ്രതിപക്ഷത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റയിൽ വിഷയത്തിൽ ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്നും മറ്റു കോൺഗ്രസ് നേതാക്കളെ പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിതെന്നും എന്നാൽ പദ്ധതി എൽഡിഎഫ് നടപ്പാക്കുന്നതിലാണ് കോൺഗ്രസിന് എതിർപ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി.