ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

“ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടവാർത്ത അഗാധമായ ദുഃഖത്തോടെ ഞാൻ സഭയെ അറിയിക്കുന്നു.” “വ്യോമസേനയുടെ Mi 17 V 5 ഹെലികോപ്റ്റർ ഇന്നലെ രാവിലെ 11:48 ന് സുലൂർ എയർ ബേസിൽ നിന്ന് പുറപ്പെട്ടു, ഉച്ചയ്ക്ക് 12:15 ന് വെല്ലിംഗ്ടണിൽ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സൂലൂർ എയർ ബേസിലെ എയർ ട്രാഫിക് കൺട്രോളിന് ഏകദേശം 12:08 ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു” “കൂനൂരിനടുത്തുള്ള വനത്തിൽ തീപിടിത്തം കണ്ട് കുറച്ച് നാട്ടുകാർ ഓടിയെത്തി, സൈനിക ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കത്തിനശിക്കുന്നതാണ് അവർ കണ്ടത്. അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത എല്ലാവരെയും വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരണത്തിന് കീഴടങ്ങിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.” എന്നും പ്രതിരോധമന്ത്രി പറഞ്ഞു.