രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു; ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തം

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് 23 കേസുകളാണ് ഇതുവരെസ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി.

ഒമിക്രോൺ വ്യാപനം വർദ്ധിച്ചാൽ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിൽ 10 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു. ലാബുകളിൽ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കി. വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് 700 രൂപ മതിയാകും. വിമാനത്താവളത്തിലെ ആർടിപിസിആർ നിരക്കും കുറച്ചു.