ബസ് ചാർജ് വർധന; വിദ്യാർഥി സംഘടനകളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും

 

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ​ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുന്നത്.

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്. അധിക ഭാരം അടിച്ചേൽപിക്കാതെയുള്ള വർധനയാണ് സർക്കാർ ലക്ഷ്യം.
ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന.