മാനസ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ നാറാത്തെ മാനസയുടെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇരുന്നൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിച്ചത്.

തോക്കു വാങ്ങാന്‍ സഹായിച്ച ആദിത്യനാണ് രണ്ടാംപ്രതി. തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാറാണ് മൂന്നാം പ്രതിയും ഇടനിലക്കാരനായ മനീഷ് കുമാര്‍ വര്‍മ നാലാം പ്രതിയുമാണ്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാം പ്രതി രഖില്‍ സംഭവ സ്ഥലത്തു നിന്ന് തന്നെ ആത്മഹത്യ ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ 30 നാണ് മാനസയെ രഖില്‍ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നു കണ്ടെത്തിയിരുന്നു. പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍, സങ്കരാപൂര്‍, ജത്യാ ബന്ധര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാറില്‍ നിന്നാണ് കേസിലെ രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്.