എം ജി സർവ്വകലാ ശാല സംഘർഷം ; സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല

എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ്‌ സംഘർഷത്തെ തുടർന്നുണ്ടായ കേസുകളിൽ സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല. ഇരുപക്ഷത്തുമുള്ള നേതാക്കളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് നേരിട്ടെത്തി മൊഴി നല്‍കാത്തതെന്നാണ് എ.ഐ.എസ്.എഫ്‌ വിശദീകരണം. സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നീ പരാതികളാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും നൽകിയത്. രണ്ടു പരാതികളിലും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോട്ടയം ഗാന്ധി നഗര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ മഹസര്‍ പോലും എഴുതാന്‍ സാധിച്ചിട്ടില്ല. ഇരു പക്ഷത്തുമുള്ള പരാതിക്കാര്‍ മൊഴി നല്‍കാത്തതാണ് തടസ്സം. പലതവണ വിളിച്ചിട്ടും പരാതിക്കാര്‍ ഫോണ്‍ എടുത്തില്ലെന്നാണ് പൊലീസ് ന്യായം. ഇതോടെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ് വെട്ടിലായി.