ഡാം മാനേജ്‌മെന്റിൽ 2018 ൽ സംഭവിച്ച മഹാ അബദ്ധങ്ങൾ ഇത്തവണ ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2018ലെ പ്രളയത്തിൽ നദിയിൽ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകൾ ഒരുമിച്ച് തുറക്കരുതെന്നും വൃഷ്ടിപ്രദേശത്ത് മഴ പെയ്യുമ്പോൾ ഡാം തുറക്കരുതെന്നും വീട് സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഡാം മാനേജ്മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യമാണ്. മാധവ് ഗാഡ്കിൽ റിപ്പോർട്ടിനെതിരെ എൽഡിഎഫാണ് സമരം നടത്തിയത്. ചർച്ച നടത്തണം എന്നായിരുന്നു യുഡിഎഫ് നിലപാട്. മലതുരന്നെടുക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം. പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുമ്പോൾ കർഷകവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഗാഡ്കിൽ റിപ്പോർട്ടിനെതിരെ വ്യാപക തെറ്റിദ്ധാരണ പരത്തി കർഷകരെ ഭയപ്പെടുത്തിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെതർലാന്റിൽ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന കൺസപ്റ്റിന് എതിരാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരാൻ പോകുന്ന സിൽവർ ലൈൻ പദ്ധതി. കോട്ട പോലെ മതിൽ ഉയർത്തിയാണ് പദ്ധതി നടപ്പാക്കുക. ഇതിന് പാരിസ്ഥിതിക ആഘാത പഠനം വേണം. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിലോല അവസ്ഥ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.