ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; മറ്റു രണ്ടു കുറ്റങ്ങള്‍ക്ക് 10 വര്‍ഷവും ഏഴു വര്‍ഷവും വീതം തടവ്

കേരളത്തെ നടുക്കിയ ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും. കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ടജീവപര്യന്തം.മറ്റു രണ്ടു കുറ്റങ്ങള്‍ക്ക് 10 വര്‍ഷവും ഏഴു വര്‍ഷവും വീതം തടവ് ശിക്ഷ് വിധിച്ചു.കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേരളം കാത്തിരുന്ന വിധി പറഞ്ഞത്.

ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് കോടതിയും ഉത്രകൊലക്കേസിനെകുറിച്ച് പറഞ്ഞത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചത്. വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവും 25000 രൂപ പിഴയും തെളിവുനശിപ്പിച്ചതിന് 7 വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴുമായുള്ള 17 വര്‍ഷത്തെ തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.
കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.

അത്യപൂര്‍വവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു.സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയില്‍ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുന്‍കാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് വധശിക്ഷയില്‍ ഇളവ് ചെയ്തത്. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഉത്രയ്ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു.തങ്ങള്‍ വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവുകള്‍ കൊണ്ടാണെന്നും
ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു.