മലയാളത്തിന്റെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം; ചലചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു

ചലചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു.73 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.വിടവാങ്ങുന്നത് സിനിമ നാടക മേഖലയിലെ അതുല്യപ്രതിഭ. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്.നാടകരംഗത്ത് സജീവമായിരിക്കെ 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടനായ നെടുമുടി വേണു നായകനായും സഹനടനായും വില്ലനായും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്.

 

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനാണ് വേണു.മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്.പിന്നീട് നാടക- സിനിമ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നെടുമുടി വേണു എണ്‍പതുകളില്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒരാളാണ്. സംഭാഷണ അവതരണത്തിലെ വ്യത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും അഭിനയിച്ച കഥാപാത്രങ്ങള്‍ക്കൊക്കെ കരുത്തേകി നെടുമുടി വേണു.

മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.6 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 3 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ച നെടുമുടി വേണു ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.സിനിമാമേഖലയിലെ നിരവധിപ്പേരാണ് അനുശോചനമറിയിച്ച് എത്തിയിരിക്കുന്നത്.