സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ സുരേന്ദ്രന്‍റെയും പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്.ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും കെ.സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന. ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴ നൽകിയെന്നതാണ് കേസ്.
കേസിലെ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.