ഡെപ്യൂട്ടി മേയർക്ക് നേരെ കയ്യേറ്റം ; ബി ജെ പി കൗൺസിലർക്കെതിരെ പരാതി

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വാക്കേറ്റമുണ്ടായത്. ബിജെപി കൗൺസിലർ ഗിരികുമാർ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് മേയർ ആരോപിച്ചിരുന്നു. ബിജെപി കൗൺസിലർക്ക് സസ്പെൻഷനും ലഭിച്ചിരുന്നു.തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫീസുകളിൽ സാധാരണക്കാർ അടച്ച നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്ന ആരോപണമുണ്ടായിരുന്നു. അന്വേഷണത്തിൽ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

നേമം സോണൽ ഓഫീസിൽ ഏകദേശം 26 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്.മറ്റ് സോണൽ ഓഫീസിലും സാധാരണക്കാർ അടച്ച നികുതിപ്പണമാണ് ഉദ്യോഗസ്ഥർ മറ്റ് മാർഗങ്ങളിലൂടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ശക്തായ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി പ്രതിഷേധവുമായി എത്തിയത്.എന്നാൽ മേയർ ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന് വ്യക്തമാക്കി, ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 3 സോണൽ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് മേയർ അറിയിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത്.ഇതേ തുടർന്ന് ബിജെപി കൗൺസിലർ ഗിരികുമാരിനെ സസ്‌പെൻഡ് ചെയ്‌തു. വിഷയവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കിൽ കൗൺസിൽ ഹാളിൽ ഇരുന്ന് പ്രതിഷേധിക്കുമെന്ന് ബിജെപി നേതാക്കൾ നിലപാട് സ്വീകരിച്ചിരുന്നു.