തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ശസ്ത്രക്രിയാമുറി പ്രവര്‍ത്തനം നീളുന്നു

 

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ശസ്ത്രക്രിയാമുറി സമുച്ചയം പ്രവര്‍ത്തനം നീളുന്നു. ആറുമാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓട്ടോമാറ്റിക് വാതില്‍ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നിശ്ചിത കാലാവധിക്കുള്ളില്‍ വാതില്‍ സ്ഥാപിക്കാത്ത കരാറുകാരനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വാതില്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയ ആളെ മാറ്റി മറ്റൊരാള്‍ക്ക് കരാര്‍ നല്‍കി. വാതില്‍ സ്ഥാപിക്കുന്നതോടൊപ്പം ശസ്ത്രക്രിയാമുറിയില്‍ അണുബാധാപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടും ആവശ്യമാണ്. മൂന്ന് പരിശോധനയാണ് ഇതിനായി നടത്തുന്നത്. രണ്ട് പരിശോധനകളില്‍ അണുബാധയില്ലെന്ന് കണ്ടെത്തി. മൂന്നാമത്തെ പരിശോധനാഫലം അടുത്തദിവസം ലഭിക്കും. അതിനുശേഷം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.

തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രിക്കു മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധപരിപാടികള്‍ നടത്തി. നേരത്തേയുള്ള തിയേറ്ററിലാണ് ഇപ്പോള്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഇവിടെ സൗകര്യമില്ലാത്തതിനാലാണ് പുതിയ മുറി ഒരുക്കിയത്.