പ്ലസ് വണ്‍ പരീക്ഷ : വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല

തിരുവന്തപുരം : പ്ലസ് വണ്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. ഈ മാസം 24-നാണ് പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമായിരിക്കും. കവാടത്തില്‍ത്തന്നെ സാനിറ്റൈസര്‍ നല്‍കും.

ശരീരോഷ്മാവ് പരിശോധിക്കും.പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശനകവാടത്തില്‍ത്തന്നെ എക്സാം ഹാള്‍ ലേഔട്ട് പ്രദര്‍ശിപ്പിക്കും. ശീതീകരിച്ച ക്ലാസ്മുറികള്‍ ഉപയോഗിക്കില്ല. അനധ്യാപക ജീവനക്കാര്‍, പി.ടി.എ. അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. കാവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ബന്ധപ്പെട്ടവര്‍ക്ക് പി.പി.ഇ. കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം.

ഈ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്മുറിയില്‍ ആയിരിക്കും പരീക്ഷ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളെയും ക്വാറന്റീനില്‍ ഉള്ള വിദ്യാര്‍ഥികളെയും പ്രത്യേകം ക്ലാസ്മുറികളില്‍ പരീക്ഷയെഴുതിക്കും. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍പരിസരം തുടങ്ങിയവ 22-ന് മുമ്പ് അണുവിമുക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.