ATM തട്ടിപ്പ് കേസ്സിലെ പ്രതികള്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കസ്റ്റഡിയില്‍

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 02-08-2021 തിയ്യതി വ്യാജ എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്ത മൂന്നു പ്രതികളെ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. കാസറഗോഡ് സ്വദേശികളായ അബ്ദുള്‍ സമദാനി, മുഹമ്മെദ് നജീബ്, മുഹമ്മെദ് നുമാന്‍ എന്നിവരെയാണ് കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങിച്ചത്.

കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എ ടി എം കൗണ്ടറുകളില്‍ നിന്ന് 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചത്. സ്‌കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ എ ടി എം കൗണ്ടറുകളില്‍ സ്ഥാപിച്ച് കാര്‍ഡ് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ജില്ലയിലെ നാല് എ ടി എം കൌണ്ടറുകളില്‍ നിന്നാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നു സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മണി പി കെ അറിയിച്ചു. പ്രതികള്‍ക്കെതിരെ സമാനമായ കേസ്സുകള്‍ കേരളത്തില്‍ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മണി പി കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍, എ എസ് ഐ പ്രദീപന്‍ എന്നിവരാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന എ ടി എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.