കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിതെറ്റില്ലെന്നും ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും തരൂർ പറഞ്ഞു.
ചിലർ പറയുന്നത് സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ്. എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ട്. സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ശശി തരൂർ പറഞ്ഞു.
ഒരു യൂണിവേഴ്സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാൽ പല അഭിപ്രായങ്ങളും ഉണ്ടാകുമെന്നും ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന് പറയാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം എന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്ന് തരൂർ പറഞ്ഞു.