പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഓണ്‍ലൈനായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നും ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്നും സര്‍ക്കാര്‍ പറയുന്നു.വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമാക്കി പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ല. അതുകൊണ്ടു തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.

കേരളത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണമെന്നാവശ്യപ്പെട്ടു.കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.