വിവാദങ്ങൾക്കൊടുവിൽ എം എസ് എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു

 


എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്ക ലംഘനാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. അതിനു പുറമെ കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ നേതൃത്വം അറിയിച്ചിരുന്നെങ്കിലും പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ഹരിതക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ നേരത്തെ പ്രതികരിച്ചിരുന്നു. പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചു, ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാതികളാണ് ഹരിത നേതാക്കള്‍ ഉന്നയിച്ചത്. എങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതായി മനസിലാക്കുന്നുവെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് നവാസിന്‍റെ വിശീകരണം.എന്നാല്‍ ഈ വിശദീകരണത്തില്‍ ഹരിത നേതാക്കള്‍ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ല. പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത് .